തിരുവനന്തപുരം∙ പഠിക്കുന്ന സമയത്തും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്ന കാലത്ത് നിയമസഭയ്ക്ക് മുന്നിൽ വരാറുണ്ടായിരുന്നു എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തലസ്ഥാനത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ വിഷയത്തെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു ബേസിൽ.
‘അന്ന് നിയമസഭയ്ക്കു മുന്നിൽ നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുമ്പോൾ ‘ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ’ എന്നു പറഞ്ഞ് പൊലീസ് ആട്ടിയോടിച്ചിട്ടുണ്ട്. ഇന്ന് അതേ നിയമസഭയിൽ അതിഥിയായി മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാൻ അവസരം ലഭിച്ചു. അവിടെ നിന്നു സ്റ്റേറ്റ് കാറിൽ പൊലീസ് അകമ്പടിയോടെ ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദി വരെ എത്താനും കഴിഞ്ഞു–’ ബേസിൽ ജോസഫ് പറഞ്ഞു നിർത്തുമ്പോഴേക്ക് കയ്യടി ശബ്ദം കൊണ്ട് സദസ്സ് നിറഞ്ഞു.
ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ മുണ്ടുടുത്ത് വരുന്നത്, അതിന്റെ ടെൻഷൻ ഉണ്ടെന്നും അരമണിക്കൂർ എടുത്തിട്ടാണ് മുണ്ട് ശരിയായി ഉടുത്തത് എന്നും ബേസിൽ പറഞ്ഞു. ‘‘ഉടുക്കുമ്പോള്‍ ഒരു കര അങ്ങോട്ട് പോകും കസവ് ഇങ്ങോട്ട് മാറും. കുറച്ചു സമയം എടുത്തു. അങ്ങനെയാണ് മനസ്സിലാക്കിയത് ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം എന്ന് പറയുന്നത് ഈ മുണ്ട് മുറുക്കി കെട്ടാനുള്ള വെല്‍ക്രോ ബെല്‍റ്റ് ആണ്. അതിന്റെ ഒരു ബലത്തിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്’’– ബേസിൽ കൂട്ടിചേർത്തു.
‘ഓണാഘോഷം 2025’ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയും പലഭാഗങ്ങളിൽ നിന്നും കേരളം പിന്തുടർന്നു വരുന്ന ക്ഷേമ സങ്കൽപങ്ങളെ തകർക്കാനും അപഹസിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട് എന്നും പറഞ്ഞു. ‘നവോത്ഥാന– പുരോഗമന പ്രസ്ഥാനങ്ങൾ വളർത്തിയെടുത്ത പുരോഗമന മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ പലഘട്ടങ്ങളിലും മലയാളികൾ ഒന്നിച്ചു. കഴിഞ്ഞ 9 വർഷമായി സംസ്ഥാന സർക്കാർ ഉയർത്തുന്നത് ഓണം മുന്നോട്ടു വയ്ക്കുന്ന ക്ഷേമ സങ്കൽപമാണ്’ മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുകയും മന്ത്രി ജി.ആർ.അനിൽ, തമിഴ് നടൻ രവി മോഹൻ (ജയംരവി, മേയർ ആര്യ രാജേന്ദ്രൻ, എ.എ.റഹീം എംപി, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഐ.ബി.സതീഷ്, വി.കെ.പ്രശാന്ത്, വി.ജോയി, ഡി.കെ.മുരളി, ജി.സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിക്കുകയും ചെയ്തു.