Kerala News

രണ്ട് സ്ത്രീകൾ ​ഗർഭഛിദ്രം നടത്തി; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പലാക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുക്കി പുതിയ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. രണ്ട് യുവതികൾ ഗർഭഛിദ്രം നടത്തി എന്നാണ് പ്രത്യേക അന്വേഷണസംഘം സ്ഥിരികരിക്കുന്നത്. ഗർഭഛിദ്രം നടത്തിയതടക്കമുള്ള ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ സമ്മർദമുണ്ടെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗർഭഛിദ്രം നടത്തിയ രണ്ട് യുവതികളുടെയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. യുവതികൾ അന്വേഷണത്തോട് സഹകരിക്കാത്ത പക്ഷം നിയമോപദേശം തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. ‌

നിലവിൽ പരാതിയുമായി യുവതികൾ രം​ഗത്ത് വരാത്ത സഹാചര്യത്തിൽ സ്വമേധയാ കേസുമായി മുന്നോട്ട് പോകുന്നതിലെ നിയമതടസ്സമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച് നീക്കം. ഒരേ തൊഴിൽ മേഖലയുമായി ബന്ധ​പ്പെട്ട് നിൽക്കുന്നവരാണ് രണ്ട് യുവതികളെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. യുവതികളെ സ്വാധീനിച്ച് കേസൊതുക്കാനുള്ള ശ്രമവും ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല.

രാഹുലിനെ സംരക്ഷിക്കാനുള്ള കോൺ​ഗ്രസ് നീക്കങ്ങൾക്ക് ക്രൈംബ്രാഞ്ച് കണ്ടെത്തൽ തിരിച്ചടിയാകും. സ്ത്രീകൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം പരസ്യ പ്രസ്താവന നടത്തി രം​ഗത്തെത്തുമ്പോളാണ് രാഹുലിനെതിരെ കൂടുതൽ തെളിവുകൾ എത്തുന്നത്. ഇതോടെ നേതൃത്വം വെട്ടിലാകും. രാഹുലിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ തന്നെ മറ്റു നിയമനടപടികൾക്ക് ഒരു സാധ്യതയുമില്ലെന്നാണ് കോൺഗ്രസ് ഉയർത്തിയ വാദം. ആശുപത്രി രേഖകൾ ഉൾപ്പടെ ലഭിച്ചതോടെ കൂടുതൽ പ്രതിരോധത്തിലേക്കാണ് കോൺ​ഗ്രസ് നേതൃത്വം നീങ്ങുന്നത്.

അതേ സമയം രാഹുൽ നിയമസഭയിലെത്തിയാൽ ശക്തമായ പ്രതിഷേധം ഉയരാനാണ് സാധ്യത. രാഹുൽ പ്രതിയെന്ന് പൊലീസ് സ്ഥിരീകരിക്കാത്ത പക്ഷം നിയമസഭയിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സ്പീക്കർ എ.എൻ ഷംസീർ പ്രതികരിച്ചത്. അതേസമയം സ്ത്രീപീഡന വിഷയത്തിൽ ആരോപണം നേരിടുന്ന എം.മുകേഷ് ഉൾപ്പടെയുള്ള എം.എൽ.എമാർക്ക് നിയമസഭയിൽപ്രവേശിക്കാമങ്കിൽ രാഹുലിന് എന്തുകൊണ്ട് പ്രവേശിച്ചു കൂടാ എന്ന വാദമാണ് കോൺ​ഗ്രസ് ഉയർത്തുന്നത്. നിലവിൽ പ്രതിപ്പട്ടികയിൽ രാഹുൽ ഇല്ലാത്തിടത്തോളം എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കി.

Related Posts