ജിആർ അനിലിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നും വേദന തോന്നുന്ന പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിൽ പാടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിപിഐയുടെ വിദ്യാർത്ഥി യുവജനസംഘടനകൾ കോലം കത്തിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ജിആർ അനിലിന്റെയും പ്രകാശ്ബാബുവിന്റെയും പ്രതികരണങ്ങളിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
പ്രകാശ്ബാബു എം.എ.ബേബിയെക്കുറിച്ച് നടത്തിയ വിമര്‍ശനം ഒട്ടും ശരിയായിട്ടില്ലെന്നും ജി.ആര്‍. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ‘ഒരിക്കലും ആര്‍ക്കും വേദനയുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് പ്രയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. വേദന തോന്നുന്നരീതിയിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ല.’ -ശിവന്‍കുട്ടി പറഞ്ഞു.
തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും സംബന്ധിച്ചിടത്തോളം ഒന്നുകൂടെ പക്വതയോടെ ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഐഎസ്എഫ്-എഐവൈഎഫ് പ്രതിഷേധം അതിരുകടന്നെന്നും സംഘടനാ നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചതായും തന്റെ കോലം കത്തിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
















