കൊച്ചി: സംസ്ഥാനത്ത് പുതിയ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി വരുന്നു. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയിലാണ് പുതിയ സ്റ്റേഷന്‍ വരുന്നത്. ഇതിനായി കേന്ദ്ര റെയിൽവേ ബോർഡ് അനുമതിയായി. ഇത് യാഥാർഥ്യമായാൽ കേരളത്തില്‍ വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷനുള്ള ആദ്യ സ്ഥലമായി നെടുമ്പാശ്ശേരി മാറും.
ട്രെയിന്‍ ഇറങ്ങി ടാക്സികളൊന്നും വിളിക്കാതെ തന്നെ നേരെ വിമാനത്താവളത്തിലേക്ക് എത്തുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും പുതിയ റെയില്‍വേ സ്റ്റേഷനിലുണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. ഇക്കാര്യം ജോർജ്ജ് കുര്യനും സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റെയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും കാണിച്ചുകൊടുത്തത്. ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നു അശ്വിനി വൈഷ്‌ണവും അറിയിച്ചിരുന്നു.
















