ആലപ്പുഴ: ആലപ്പുഴയിൽ ഇന്ന് വൈകുന്നേരം ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച. പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കമെന്ന് സൂചന. സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഈ നീക്കം. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ച നടക്കുന്നതെന്നു ബിനോയ് വിശ്വം അറിയിച്ചു . ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവ് വീണ്ടും ചേരും.
എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സിപിഐ ആലോചിക്കുന്നത്. മാസങ്ങളോളം മാറി നില്‍ക്കേണ്ടി വരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
അതേസമയം, സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയിൽ ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിര്‍ദേശങ്ങള്‍ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നു.
പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ പോകുമെന്നാണ് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കിയത്. വിവാദത്തിൽ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി ക. രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.
















