അഹമ്മദാബാദ്: ഗുജറാത്ത് സർക്കാരിൽ മുഖം മിനുക്കൽ. മുഖ്യമന്ത്രിയൊഴികെ മുഴുവൻ മന്ത്രിമാരേയും രാജിവെപ്പിച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. പുതിയ മന്ത്രിസഭ ഉടനെ രൂപീകരിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30-ഓടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെപി ഗുജറാത്ത് ഘടകം അധ്യക്ഷൻ ജഗതീഷ് വിശ്വകർമ്മയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമടക്കമുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണ് കൂട്ട രാജിവെപ്പിക്കൽ. സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തിയാകും മന്ത്രിസഭാ പുന:സംഘടന.
പത്ത് പുതിയ മന്ത്രിമാരാകും പുതിയ മന്ത്രിസഭയിലുണ്ടാകുക. പുനഃസംഘടനയുടെ ഭാഗമായി നിലവിലുള്ളവരിൽ പകുതിയിലേറെപ്പേരെ മറ്റു വകുപ്പുകളിൽ നിയമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്. മുഖ്യമന്ത്രി അടക്കം 17 മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. വ്യവസ്ഥകൾ പ്രകാരം 27 മന്ത്രിമാർവരെയാകാം. എട്ടുപേർ ക്യാബിനറ്റ് പദവിയുള്ളവരും എട്ടുപേർ സഹമന്ത്രിമാരുമായിരുന്നു.
















