Homepage Featured Kerala News

ഭിന്നശേഷി അധ്യാപക സംവരണം: സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ

കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സമവായ നിർദേശം ക്രൈസ്തവ സഭകൾ തള്ളി. എൻഎസ്എസിന് ലഭിച്ച അനുകൂല ഉത്തരവ് മറ്റ് എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് സഭകളുടെ നിലപാട്. കോടതിയിൽ പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം.

ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട വിവാദം തീർക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സർക്കാർ സമവായ നീക്കം മുന്നോട്ടുവച്ചത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ച സർക്കാരിന്റെ നിലപാട് ആദ്യം കെസിബിസി അംഗീകരിക്കുകയും ക്ളീമിസ് കത്തോലിക്ക ബാവ മുഖ്യമന്ത്രിയെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്നം തീർന്നു എന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ.

എന്നാൽ ഇന്ന് പാല ബിഷപ്പ് ഹൗസിൽ ചേർന്ന സഭകളുടെ എക്യുമെനിക്കൽ യോഗം ഈ തീരുമാനത്തിനെതിരെ നിലപാട് എടുത്തു. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർത്തഡോക്സ്, മാർത്തോമ, യാക്കോബായ, സിറോ മലങ്കര, ക്നാനായ കത്തോലിക്ക, കൽദായ, ക്നാനായ യാക്കോബായ, സിഎസ്ഐ സഭകളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാൽ തീരുമാനം അനാവശ്യമായി നീളുകയും നിയമവ്യവഹാരങ്ങൾ മൂലം സംവരണം നടപ്പാക്കുന്നത് വീണ്ടും വൈകുകയും ചെയ്യുമെന്നാണ് സഭകളുടെ വാദം.

സഭകളുടെ ഈ തീരുമാനത്തോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. എൻഎസ്എസിന് പിന്നാലെ ക്രൈസ്തവ സഭകളേയും അനുനയിപ്പിക്കാൻ കഴിയുമെന്ന് കരുതിയ സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടതോടെ, വിഷയത്തിൽ സർക്കാർ ഇനി എന്ത് വഴി സ്വീകരിക്കുമെന്ന് വ്യക്തമല്ല.

Related Posts