തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വർണ്ണത്തിന്റെ വില വർധിപ്പിച്ചത്. രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായിരുന്നു വില. ഉച്ചയായപ്പോഴേക്കും ഇത് ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 61.68 ഡോളർ കൂടി 4,208.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഈ രീതിയിലാണ് സ്വർണ്ണവില ഉയരുകയാണെങ്കിൽ കേരളത്തിൽ പവൻ വില ഒരുലക്ഷത്തിൽ എത്താൻ അധികനാൾ വേണ്ടി വരില്ല. ഒരു പവൻ ആഭരണം വാങ്ങാൻ ഇപ്പോൾ തന്നെ സ്വർണ്ണവിലക്കൊപ്പം പണിക്കൂലിയും നികുതിയുമടക്കം ഒരുലക്ഷത്തിലേറെ നൽകണം.
18 കാരറ്റ് സ്വർണവും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14കാരറ്റിന് 7590 രൂപയാണ് ഗ്രാംവില. ഒമ്പത് കാരറ്റിന് 4900 രൂപയായി. വെള്ളിവിലയും എക്കാലത്തെയും ഉയരത്തിലാണ്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണം മൂന്ന് തവണയാണ് ചാഞ്ചാടി കുതിച്ചുയർന്നത്. രാവിലെ 2400 രൂപ കൂടി, ഉച്ചക്ക് 1200 രൂപ കുറഞ്ഞു, വൈകീട്ട് 960 രൂപ കൂടി. ഫലത്തിൽ പവന് 2,160 രൂപയാണ് ഇന്നലെ കൂടിയത്.
















