ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഹമാസിന്റെ പിടിയിലായ ഇരുപതു പേരെയും വിട്ടയച്ചു. രണ്ടു ഘട്ടമായാണ് ഇവരെ വിട്ടയച്ചത്. ആദ്യ ഘട്ടത്തിൽ ഏഴു പേരെയും രണ്ടാം ഘട്ടത്തിൽ പതിമൂന്നു പേരെയുമാണ് വിട്ടയച്ചത്. മോചിതരായവർക്ക് ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ബന്ദികളെയും തടവിലാക്കപ്പെട്ടവരുടെയും പൂർണ്ണമായ കൈമാറ്റം, അടിയന്തര വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഗാസയിൽ ഇടക്കാല സർക്കാർ രൂപീകരിക്കുക തുടങ്ങിയവയായിരുന്നു ട്രംപിന്റെ മുന്നോട്ടുവെച്ച ഇരുപതിന സമാധാന പദ്ധതിയിലെ നിർദേശങ്ങൾ. ഇതിലെ പ്രധാന നിർദേശമാണ് ഇപ്പോൾ നടപ്പാക്കുന്ന ബന്ദികളുടെ മോചനം. ഇസ്രായേലും പലസ്തീനിൽ നിന്നുള്ള ബന്ദികളെ വിട്ടയക്കും.
2023-ലെ ആക്രമണത്തിൽ ഹമാസ് 251 പേരെ തടവിലാക്കിയിരുന്നു. ഇതിലുൾപ്പെട്ടവരെ പല ഘട്ടങ്ങളായി വിട്ടയച്ചിരുന്നു. എന്നാൽ ചിലർ ഹമാസ് പിടിയിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയിരുന്നു. ഇതോടെ, ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ നിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങിയെത്തി. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഇസ്രായേലിലെത്തി. ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
















