കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്കരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിന്മേലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. നികുതിയിലുള്ള ഈ വർദ്ധനവ് ലോട്ടറി തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ബാധിക്കാത്ത രീതിയിൽ സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
മുഖ്യമന്ത്രി എന്ന നിലയില്‍ താനും ധനമന്ത്രിയും നേരിട്ടും കത്തുകള്‍ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗണ്‍സിലിനോടും ലോട്ടറിയുടെ ജിഎസ്ടി വര്‍ദ്ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറയുന്നു.
മറ്റു തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തവർ ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്നു. നിരവധി സാധാരണ ജനങ്ങളുടെയും തൊഴില്‍ മേഖല എന്ന നിലയില്‍ ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ റവന്യൂ വരുമാനത്തില്‍ കുറവ് ഉണ്ടാകുമെങ്കിലും ടിക്കറ്റ് വിലയില്‍ വര്‍ദ്ധനവ് വരുത്താതെ നിലവിലെ ടിക്കറ്റ് നിരക്കുകളില്‍ തന്നെ വില്‍പ്പന നടത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിന്‍റെ ഫലമായി ഒരു ഭാഗ്യക്കുറി ടിക്കറ്റിന്മേല്‍ 3.35 രൂപ റവന്യൂ വരുമാനത്തില്‍ കുറവുണ്ടാകും. ഇത്തരത്തില്‍ ഏകദേശം 3.35 കോടി രൂപയുടെ കുറവാണ് ഒരു ഭാഗ്യക്കുറി നറുക്കെടുപ്പില്‍ വകുപ്പിനുണ്ടാകുക. സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മിച്ചം, ഏജന്‍റ് ഡിസ്കൗണ്ട്, ഏജന്‍സിക്കുള്ള സമ്മാനം, സമ്മാനം എന്നിവയില്‍ കുറവ് വരുത്തി ലോട്ടറി വില വര്‍ദ്ധനവ് ഒഴിവാക്കി. ആകെ വിറ്റു വരവിന്‍റെ 60% തുക സമ്മാനമായി നല്‍കുന്നുണ്ട്. വിറ്റു വരവില്‍ കുറവ് വരുമ്പോൾ ആകെ സമ്മാനത്തുകയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഏജന്‍റ് ഡിസ്കൗണ്ട്, ഏജന്‍സി പ്രൈസ് എന്നിവയുടെ ഘടനയില്‍ എങ്ങനെ മാറ്റം വരുത്താം എന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
















