തിരുവനന്തപുരം: പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കെസി വേണുഗോപാൽ രമേശ് ചെന്നിത്തല എന്നിവരാണ് പ്രതികരിച്ചത്. സംഘർഷത്തിൽ എങ്ങനെയാണ് ഒരു വിഭാഗത്തിന് മാത്രം പരിക്കേറ്റത് എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ചോദിച്ചു. എംപിയെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയാൻ കഴിയില്ലേ എന്നും ഷാഫിയെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിചേർത്തു.
ശബരിമല കൊള്ളയിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാർ ശ്രമമാണ് ഇപ്പോൾ ഷാഫിക്കെതിരായി കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. ശബരിമലയിലെ സ്വണ്ണക്കൊള്ളയുടം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂക്കിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫിയെ കാണാൻ പോകുന്നതിനിടയിലാണ് കെസി വേണുഗോപാലിന്റെ പ്രതികരണം.
അതേസമയം യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഷോയാണ് ഷാഫിയുടേത് എന്നാണ് എന്നാണ് ഡിവൈഎഫ്ഐ നേതാവ് വികെ സനോജ് പറഞ്ഞത്. പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ്- ലീഗ് ഗുണ്ടാ സംഘം അക്രമം നടത്തുന്നു എന്നും സനോജ് കൂട്ടിചേർത്തു. ഷാഫി ഗുണ്ടാപ്പടയുടെ നേതാവാണെന്നും പ്രകോപനമുണ്ടാക്കാതെ വെറുതെ നിൽക്കുന്നവർക്കെതിരെ പൊലീസ് ലാത്തി വീശില്ലെന്നും പറഞ്ഞു.
ചിലപ്പോൾ കൈ തട്ടിയിട്ടുണ്ടാകാം, ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടി കിട്ടുന്നതെന്നും പറഞ്ഞ് സനോജ് പൊലീസിന്റെ പ്രവർത്തിയെ ന്യായീകരിക്കുകയും ചെയ്തു.
”പേരാമ്പ്രയിൽ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. അതിൽ എൽഡിഎഫ് പ്രതിഷേധിച്ചു. അത് തടസ്സപ്പെടുത്താൻ ഷാഫിയും സംഘവും ഷോയുമായി ഇറങ്ങി. ഷാഫിയുടെ കെണിയിൽ വീഴാതിരിക്കാൻ എൽഡിഎഫ് പ്രവർത്തകർ പിരിഞ്ഞുപോയി. ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു. എല്ലാം ഷാഫി ഷോ ആണ്. യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഷോയാണ്. ഷാഫിയും രാഹുലും ക്രൈം സിൻഡിക്കേറ്റ് ആണ്. ഇവർ കോൺഗ്രസ്സിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഇനിയും ഷോയുമായി വന്നാൽ ഡിവൈഎഫ്ഐ ശക്തമായി പ്രതികരിക്കും. അത് സംഘർഷത്തിലേക്ക് പോയാൽ ഉത്തരവാദിത്തം ഷാഫിക്കും സംഘത്തിനും ആയിരിക്കും. ഷാഫിയുടെ ഷോ കഞ്ഞിക്കുഴിയിൽ സതീശന്മാർ തോറ്റു പോകുന്ന ഷോയാണ്.”
















