കൊച്ചി: ദേശീയ സൈബർ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐഎഎസ് അഭിപ്രായപ്പെട്ടു. ലോകമെമ്പാടും സൈബർ കുറ്റകൃത്യങ്ങൾ വേഗത്തിൽ വർദ്ധിച്ചുവരികയാണ്. പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം സൈബർ ആക്രമണങ്ങളും അതേ തോതിൽ കൂടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് കൊക്കൂൺ പോലുള്ള സൈബർ സുരക്ഷാ കോൺഫറൻസുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ച കൊക്കൂൺ 2025 സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് ഒപ്പം, സൈബർ ഡിപ്പെന്റിംഗ് കുറ്റകൃത്യങ്ങളും കൂടി വരുകയാണ്. അന്വേഷണ സംവിധാനങ്ങൾക്ക് ഒപ്പം പൊതുജനങ്ങളും സൈബർ ക്രൈമിന് എതിരെ ജാഗരൂകമാകണമെന്നും ഗോവിന്ദ് മോഹൻ ഐഎഎസ് കൂട്ടിച്ചേർത്തു. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയും, ഡിജിപിയുമായ റവാഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വിജിലൻസ് മേധാവിയും ഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി എസ്. ശ്രീജിത്ത് ഐ.പി.എസ്, ഐജി പി. പ്രകാശ് ഐ.പി.എസ്, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ്, സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ.പി.എസ്, ഇസ്ര പ്രസിഡന്റ് മനു സഖറിയ,ചൈൽഡ് ലൈറ്റ് ഒഫിഷ്യൽസ് ആയ പോൾ സ്റ്റാന ഫീൾഡ്, പ്രൊഫ. ഡെബി ഫ്രൈ, കെൽവിൻ ലെയ, ലിഡിയ ഡെവൻ പോർട്ട്, ഡൗഗ് മാർഷൽ, പ്രൊ പോൾ ഗ്രിഫിൻസ് തുടങ്ങിയവർ പങ്കെടുത്തു.
















