തിരുവനന്തപുരം: ആഡംബരക്കാറിനു വേണ്ടി അച്ഛനുമായി കയ്യാങ്കളിയെത്തുടർന്ന് ഗുരുതര പരുക്കുമായി ഏകമകൻ ആശുപത്രിയിൽ. അച്ഛൻ വിനയാനന്ദൻ പാര കൊണ്ട് തലക്കടിച്ചതിനെത്തുടർന്ന് മകൻ ഹൃദിക്കിനാണ് ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരത്താണ് സംഭവം.
അതീവ ഗുരുതരാവസ്ഥയിലുള്ള ഹൃദിക്ക് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഹൃദിക്കിന്റെ സുഹൃത്ത് നൽകിയ പരാതിയിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തുടർന്ന് ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല.
അച്ഛൻ വാങ്ങി നൽകിയ ലക്ഷങ്ങൾ വിലയുള്ള ബൈക്ക് പോരെന്നും ആഡംബര കാർ തന്നെ വേണമെന്നും പറഞ്ഞ് മുമ്പും 28 കാരൻ അച്ഛനോട് തർക്കമുണ്ടാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. നിരന്തരമായി പണത്തിനും ആഡംബര സൗകര്യങ്ങൾക്കുമായും ഹൃദിക്ക് ബഹളമുണ്ടാക്കുമായിരുന്നു. അതാണ് പ്രകോപനത്തിലേക്കും സംഭവത്തിലേക്കും നീങ്ങിയതെന്ന് പൊലീസ് പറയുന്നു.
















