വാഷിംഗ്ടൺ: ഇറക്കുമതിയിൽ അടുത്ത പണി തീരുവയിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുതിയ താരിഫ് ഏർപ്പെടുത്തി. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് വ്യക്തമാക്കി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത്. 2024ൽ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകളാണ് അമേരിക്ക ഇറക്കുമതി ചെയ്തിട്ടുള്ളത്.
യു.എസിലെ മൊത്തം വാഹന വിപണിയുടെ 5 ശതമാനം മാത്രമാണ് ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകളെങ്കിലും വടക്കേ അമേരിക്കയിലെ ഇത്തരം വാഹനങ്ങളുടെ ആവശ്യകതയുടെ 80 ശതമാനം യു.എസിലാണ് കാനഡയിലും മെക്സിക്കോയിലും പ്രവർത്തനങ്ങളുള്ള നവിസ്റ്റാർ, വോൾവോ, ഡൈംലർ തുടങ്ങിയ വാഹന നിർമ്മാതാക്കളെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
യു.എസിന്റെ ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്ക് വിപണിയിൽ ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്ക് കാര്യമായ സാന്നിധ്യമില്ലെങ്കിലും, ഓട്ടോ ഘടകങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ വലിയ പങ്ക് വഹിക്കുന്നുണ്ട്. 6.79 ബില്യൺ ഡോളറായിരുന്നു 2023-24 സാമ്പത്തിക വർഷത്തിൽ യു.എസിലേക്കുള്ള ഇന്ത്യയുടെ ഓട്ടോ ഘടക കയറ്റുമതിയിടെ കണക്ക്. പുതിയ താരിഫുകൾ ഏർപ്പെടുത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ള ഓട്ടോ ഘടകങ്ങളുടെ കയറ്റുമതിയുടെ 15 മുതൽ 20 ശതമാനം വരെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
















