തിരുവനന്തപുരം: രണ്ടാം തുടർഭരണം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് പിണറായി സർക്കാരിന്റെ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ രൂപപ്പെടുത്തിയ നവകേരള ക്ഷേമ സര്‍വ്വെയാണ് അതിലൊന്ന്. സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ഉദ്ദേശം. ഒപ്പം ഇനി സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അഭിപ്രായ രൂപീകരണവും നടത്തും.
സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തിൽ വന്നത് അടുത്തിടെയാണ്. ഇതിന് പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സർവ്വേക്ക് ആളെ എത്തിക്കുന്നത്.
സാക്ഷരതാ സര്‍വെ മാതൃകയിൽ കോളേജ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കണക്കെടുപ്പ് മാത്രമല്ല ഇടതുമുന്നണിയൊരുക്കുന്ന പ്രകടന പത്രികയിൽ വരെ സര്‍വെയുടെ പ്രതിഫലനമുണ്ടാകും എന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാര്‍ പദ്ധതി എന്നനിലയിൽ തന്നെയാണ് പരിശീലന നടപടികൾ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാൽ ക്ഷേമ സർവ്വേയുടെ നടത്തിപ്പ് ചെലവ്, ഏത് വകുപ്പിൽ നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
















