തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യത. ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദമാണ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒഡിഷക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി ശക്തി കുറഞ്ഞതായും നിലവിൽ ഞായറാഴ്ച വരെ ഇന്ത്യൻ തീരത്ത് വലിയ ഭീഷണിയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെയാണ് കേരളത്തിൽ വീണ്ടും മഴ ഭീഷണി ശക്തമായത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്. അതിനിടെ കേരളത്തിൽ 2 ദിവസം ഇടിമിന്നൽ മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന പ്രദേശങ്ങൾ, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
















