കൊച്ചി: ലുലുവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകാൻ ഗുരുക്കന്മാരായി ഇത്തവണ എത്തിയത് സ്വാമി ഉദിത് ചൈതന്യയും, നടൻ ശ്രീകാന്ത് മുരളിയും നർത്തകി കലാമണ്ഡലം സോഫിയ സുദീപുമായിരുന്നു. മലയാള തനിമയും പൈതൃകവും വിളിച്ചോതി വിപുലമായ രീതിയിലായിരുന്നു ലുലുവിലെ വിദ്യാരംഭ ചടങ്ങുകൾ. രാവിലെ നിലവിളക്ക് കൊളുത്തിയതോടെ ലുലുവിലെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. നർത്തകി സോഫിയ സുദീപിന്റെ മകൾ നീഹാരയുടെ മോഹിനിയാട്ടം നയനമനോഹര കാഴ്ചയായി.
തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. കുഞ്ഞ് വിരലുകളിൽ അരിമണിയിൽ ഹരിശ്രി എഴുതി അക്ഷരലോകത്തേക്ക് കുരുന്നുകൾ പ്രവേശിച്ചപ്പോൾ ഗുരുക്കന്മാർക്കും സന്തോഷമായി. കുഞ്ഞുങ്ങളോട് കളി പറഞ്ഞും, കരയുന്നവരെ ആശ്വസിപ്പിച്ചുമെല്ലാം വിദ്യ പകർന്നു നൽകി. മലയാള അക്ഷരങ്ങൾക്ക് പുറമേ ഇംഗ്ലീഷ് അക്ഷരങ്ങളും താലത്തിൽ തയ്യാറാക്കിയ അരിയിൽ കുട്ടികളെ കൊണ്ട് ഗുരുക്കന്മാർ എഴുതിച്ചു. കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിന് സാക്ഷിയായി.
പ്രത്യേകം തയ്യാറാക്കിയ രജിസ്ട്രേഷനിലൂടെയായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടന്നത്. അക്ഷരമധുരം നുകർന്ന ശേഷം ലുലുമാൾ കണ്ട് ആസ്വദിച്ച് ഇവർക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണവും കഴിച്ചാണ് കുട്ടികളും രക്ഷിതാക്കളും മടങ്ങിയത്. വിദ്യാരംഭ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ലുലു പ്രത്യേക ഉപഹാരങ്ങളും നൽകി.
ഗാന്ധി ജയന്തിയും വിജയദശമിയും ഒരുമിച്ച് വന്ന ദിവസം കൂടിയായിരുന്നു ഇത്തവണത്തെ വിദ്യാരംഭം എന്നതിനാൽ തന്നെ ഗാന്ധിയുടെ ജീവിത ദർശനങ്ങൾ ജീവിതത്തിന്റെ പാഠമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ കുട്ടികളോട് പറഞ്ഞു. അക്ഷരവും വിദ്യയുമാണ് ഏറ്റവും വലിയ കരുത്തും സമ്പാദ്യവുമെന്ന് നടൻ ശ്രാകാന്ത് മുരളിയും പറഞ്ഞു. ചടങ്ങിൽ ലുലു പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ തുടങ്ങിയർ പങ്കെടുത്തു.
















