കൊച്ചി: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരെടുത്ത് പറയാതെ ഏറ്റവും ആദ്യം ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ പാർട്ടി സംഘടിപ്പിച്ച യോഗത്തിലാണ് റിനി പങ്കെടുത്തത്. മുൻ മന്ത്രി കെ.കെ.ഷൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്.
റിനിയെ സിപിഎമ്മിലേക്ക് കെ.ജെ ഷൈൻ സ്വാഗതം ചെയ്യുകയും ചെയ്തു. സ്ത്രീകളെ സ്മാർത്തവിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന് വിമർശിച്ച കെ.ജെ.ഷൈൻ റിനിയെ സിപിഎമ്മിലേക്ക് ക്ഷണിച്ചത്. അതേസമയം, താനും ഭയനകമായ ആക്രമണം നേരിട്ടിട്ടുള്ള ആളാണെന്ന് റിനി പറഞ്ഞു.
“എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിന്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവച്ചത്.” റിനി പറഞ്ഞു.
















