തൃശൂർ: കാഴ്ചപരിമിധി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകൾക്കും നൽകിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 25 ലക്ഷം രൂപ ചിലവിൽ ജയ്സമ്മക്കായി യൂസഫലി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഒഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫാണ് വീടിന്റെ താക്കോൽ ജയ്സമ്മയക്ക് കൈമാറിയത്. ലുലു ഗ്രൂപ്പ് പ്രതിനിധികളായ മീഡിയ ഹെഡ് എൻബി സ്വരാജ്, മാനേജർ വി പീതാംബരൻ, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
തൃശൂർ വരടിയം അംബേക്കർ സ്വദേശിനിയായ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കുമാണ് എംഎ യൂസഫലി വീട് നിർമ്മിച്ച് നൽകിയത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന താത്കാലിക ജോലിയോടൊപ്പം ലോട്ടറി വിറ്റാണ് ജയ്സമ്മയും മകളും ഉപജീവനം കണ്ടെത്തിയിരുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ കുടുംബത്തിന് സഹായമെത്തിക്കാൻ നിർദ്ദേശം നൽകിയത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം ജയ്സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള വീട് പണിയാൻ യൂസഫലി നിർദേശം നൽകുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ ജൂണിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങി. 900 സ്ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറികളും ഡൈനിങ്ങ് ഹാളും , കിച്ചനും വർക്ക് ഏരിയയും ലീവിങ്ങ് റൂമും അടങ്ങുന്ന വീടാണ് ജയ്സമ്മയ്ക്കായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. വീടുപണി പൂർത്തിയായ ശേഷം വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും യൂസഫലി സമ്മാനിച്ചു.
കട്ടളയും ജനാലയും മേൽക്കൂരയും അടക്കം തകർന്നു വീഴറായ നിലയിയിരുന്നു ജയ്സമ്മയുടെ വീട്. അന്ധയായ ജയ്സമ്മയുടെ ദുരിത ജീവിതത്തിന്റെ വാർത്ത ലണ്ടൻ സന്ദർശന വേളയിലാണ് മാധ്യമവാർത്തകളിലുടെ എംഎ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ജയ്സമ്മയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ എംഎ യൂസഫലി വേണ്ട ഇടപെടലും നടത്തി.
















