കുവൈത്ത് സിറ്റി: കുവൈറ്റിൽ മനുഷ്യക്കടത്തും പണമിടപാടും വർധിക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള ഒമ്പത് കേസുകളിൽ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക പ്രസ്താവനകൾ അനുസരിച്ച്, ചില സഹകരണ സംഘങ്ങൾ തൊഴിലാളികളുടെ സാമ്പത്തികവും മാനുഷികവുമായ സാഹചര്യങ്ങളും, അവരുടെ നിയമപരമായ ദുർബലാവസ്ഥയും മുതലെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനായി ദിവസേന ഫീസ് നൽകേണ്ടി വന്നിരുന്നു.
ഈ കേസുകൾ വിശദമായി പഠിക്കാനും തെളിവുകൾ ശേഖരിക്കാനും മൊഴികൾ രേഖപ്പെടുത്താനും പ്രോസിക്യൂഷനിലെയും മനുഷ്യക്കടത്ത്, കുടിയേറ്റക്കടത്ത് വിരുദ്ധ വകുപ്പിലെയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിക്കാൻ അറ്റോർണി ജനറൽ നിർദ്ദേശം നൽകി.
അതേസമയം, നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾ അവർക്ക് നിഷേധിക്കപ്പെടുകയും ചെയ്തു. മനുഷ്യക്കടത്തും കുടിയേറ്റക്കാരെ കടത്തുന്നതും സംബന്ധിച്ച 2013-ലെ നിയമം നമ്പർ 91 പ്രകാരം നിരോധിച്ചിട്ടുള്ള ചൂഷണ രീതികളാണ് ഇവ. ഇരകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വേണ്ട സംരക്ഷണ നടപടികളും നിലവിൽ നടപ്പാക്കുന്നുണ്ട്.
















