പത്തനംതിട്ട:ഫോമിക് ആസിഡ് കണ്ടൈനറിൽ തേൻ വിതരണം ചെയ്യാനൊരുങ്ങിയ കരാറുകാരെ തടഞ്ഞ് ദേവസ്വം വിജിലൻസ്. തേൻ ഉപയോഗിക്കാതെ മാറ്റിവെയ്ക്കാൻ വിജിലൻസ് നിർദേശം നൽകി. ശബരിമലയിൽ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ശബരിമലയിൽ തേൻ വിതരണം വിജിലൻസ് തടഞ്ഞു. ദേവസ്വം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നും വിജിലൻസ് കണ്ടെത്തി. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പൊതുമേഖല സ്ഥാപനമായ റയ്ഡ്കോയാണ് തേൻ നൽകിയത്.
പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക. വിജിലന്‍സിന്റെ കണ്ടെത്തലിനെത്തുടർന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബൈജു റയ്ഡ്കോക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രാധമിക റിപ്പോർട്ടിലാണ് വിജിലൻസ് കണ്ടെത്തലുകളുള്ളത്.
















