ചെന്നൈ: രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയ്യുടെ പാർട്ടിയായ ടിവികെയുടെ സംവാദ പരിപാടികൾ ഇനി ക്യൂആർകോഡുള്ള ടിക്കറ്റുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. കരൂർ ദുന്തത്തിന്റെ പാശ്ചാത്തലത്തിലാണ് ടിവികെ തങ്ങളുടെ പരിപാടിക്ക് ജനങ്ങളെത്തുന്നത് നിയന്ത്രിക്കുന്നത്. 2000 പേരെ മാത്രം പങ്കെടുപ്പിച്ച് രാഷ്ട്രീയ സംവാദങ്ങളും പൊതു സമ്പർക്കപരിപാടികൾ നടത്തുമെന്നാണ് വിജയ്യുടെ തമിഴക വെട്രി കഴകം (ടി വി കെ) അറിയിക്കുന്നത്.
ഇത്തരത്തിലുള്ള ആദ്യ പരിപാടി ഇന്ന് കാഞ്ചീപുരത്തെ കോളേജ് ക്യാംപസിൽ സംഘടിപ്പിക്കും. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ച രണ്ടായിരം പേർക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ. ഇതേ മാതൃകയിലാകും മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ നടത്തുക. 2026 ലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനു മുമ്പുതന്നെ 2000 പേരെ സാത്രം ഉൾപ്പെടുത്തി മാത്രം പാർട്ടിയുടെ സംഘടനാശേഷി വർദ്ധിപ്പിക്കുകയെന്നത് ശ്രമകരമാണ്. എങ്കിലും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ടിവികെയുമായി ചെർന്ന വൃത്തങ്ങൾ നൽകുന്ന വിവരം.
വിജയ്യുടെ പ്രചാരണ പരിപാടിക്കിടെ തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരിൽ ദുരന്തം സംഭവിച്ചത്. വിജയ്യുടെ വാഹനത്തിന് കൃത്യ സമയത്ത് എത്താൻ സാധിക്കാത്തതിനാൽ സ്ഥലത്ത് കാത്തുനിന്നവരുടെ തിക്കും തിരക്കും കാരണയിരുന്നു അപകടം സംഭവിച്ചത്. ഭാവിയിൽ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങിന് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട കേസുകൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
















