പാലാരിവട്ടം: കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്. തട്ടിയെടുത്തതില്‍ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ സംഭവം വിവാദമായതോടെ എസ് ഐ ഒളിവില്‍ പോയെന്നാണ് വിവരം.
അതേസമയം എസ്ഐ ബൈജുവിന്റെ കൂട്ടാളി അറസ്റ്റിലായിട്ടുണ്ട്. കൊച്ചി സ്വദേശി ഷിഹാമാണ് പിടിയിലായത്. ഷിഹാം നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. സ്പാ ജീവനക്കാരി രമ്യയും ഒളിവിലാണ്.
സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയടക്കം മൂന്ന് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. പിന്നാലെ സ്പാ നടത്തുന്ന യുവതി പൊലീസുകാരനെ വിളിച്ച് തന്റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ടു പോയതാണെന്നും പറഞ്ഞു.
















