ന്യൂഡൽഹി: മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സെന്റ് കൊളമ്പ സ്കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു. അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതി വെച്ചിട്ടാണ് കുട്ടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നവംബർ 18 നാണ് ഷൌര്യ പാട്ടിൽ ജീവനൊടുക്കിയത്. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥി ഷൌര്യ പാട്ടിലാണ് മരിച്ചത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്കൂൾ ബാഗിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിൽ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അധ്യാപകർക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയും ആത്മഹത്യാക്കുറിപ്പിലെ പരാമർശവും കണക്കിലെടുത്താണ് സ്കൂളിന്റെ നടപടി. എന്നാൽ നിലവിലുള്ളത് കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്നും ഹെഡ്മാസ്റ്ററെയും അധ്യാപകരെയും പിരിച്ചുവിട്ടില്ലെങ്കിൽ സ്കൂളിന് മുന്നിൽ സമരം ചെയ്യുമെന്ന നിലപാടിലാണ് കുട്ടിയുടെ രക്ഷിതാക്കൾ.
















