കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണത്തിനായി വിജിലൻസ് കോടതി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അജിത് കുമാറിന്റെ ക്ലീൻചിറ്റ് റദ്ദാക്കിയത് തെറ്റായ നടപടിയാണെന്നും ഹൈക്കോടതി പറഞ്ഞു. പരാതിക്കാർ ആവശ്യമായ മുൻകൂർ അനുമതി തേടിയിതിന് ശേഷം വീണ്ടും പരാതി സമർപ്പിക്കാമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന സർക്കാരിന്റെ ഹർജിയും കോടതി പരിഗണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമർശങ്ങൾ ഉത്തരവിൽ നിന്ന് എടുത്തുമാറ്റി.
വിജിലൻസ് കോടതി ക്ലീൻചിറ്റ് റദ്ദാക്കിയതിനെതിരെയാണ് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിക്കാതെയാണ് കോടതി ഇടപെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ ഉന്നയിച്ച പൊതു ആരോപണങ്ങളെയാണ് പരാതി എന്ന പേരിൽ കോടതിയിൽ എത്തിച്ചത്. എന്നാൽ പരാതിയെ പിന്തുണയ്ക്കുന്ന വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല എന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി. കേസിലെ വസ്തുതകൾ ശരിയായി വിലയിരുത്താതെ നൽകിയ വിധി സ്റ്റേ ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യം.
















