തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർഥിയായ കെ. ശ്രീകണ്ഠനെതിരെ സിപിഎമ്മിന്റെ നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമായ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. കടകംപള്ളി സുരേന്ദ്രനെതിരായ അദ്ദേഹത്തിന്റെ രൂക്ഷ വിമർശനവും പാർട്ടിയുടെ പുറത്താക്കൽ നിലപാടിനെ ശക്തമാക്കി.
പാർട്ടി പുറത്താക്കിയിട്ടും താൻ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ശ്രീകണ്ഠൻ വ്യക്തമാക്കി. സീറ്റ് നിഷേധിച്ചതാണ് വിമത നിലപാടിന് കാരണമെന്നും താൻ “അടിമുടി പാർട്ടിക്കാരൻ” ആണെന്നും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടിക്ക് നടപടി തിരുത്തേണ്ടിവരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് സിപിഎമ്മിന് വിമതപ്രവർത്തനം വലിയ വെല്ലുവിളിയായി മാറുന്നു. ചെമ്പഴന്തി, വാഴോട്ടുകോണം വാർഡുകളിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് പ്രാദേശിക നേതാക്കളാണ് വിമതരാകുന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനും മുൻ ബ്രാഞ്ച് സെക്രട്ടറി കെ.വി. മോഹനനും സ്വതന്ത്രരായി മത്സരിക്കാൻ ഒരുങ്ങുന്നു. ഉള്ളൂരിലും മറ്റൊരു പാർട്ടി അംഗം സ്വതന്ത്ര സ്ഥാനാർത്ഥിത്വം പരിഗണിക്കുന്നുണ്ട്.
















