ജൊഹന്നാസ്ബർഗ്: ഗാസയിൽ നിന്ന് രേഖകളില്ലാതെയത്തുന്ന പലസ്തീനികളെ സ്വീകരിക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്ക. ചാർട്ടേഡ് വിമാനങ്ങളിൽ യാത്രാ രേഖകളില്ലാതെ 153 പലസ്തീനുകാർ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പലസ്തീൻ സ്വദേശികളെ ഒഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള കുറ്റപ്പെടുത്തി.
ജൊഹനാസ്ബർഗിലെ ഒ ആർ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഫ്രാൻസിന്റെ വിമാനത്തിലാണ് 153 പലസ്തീൻ സ്വദേശികളെത്തിയത്. ഇത് ഗൂഡാലോചനയുടെ ഭാഗമെന്നാണ് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള തിങ്കളാഴ്ച പ്രതികരിച്ചത്. എന്നാൽ 153 പലസ്തീൻ സ്വദേശികളെ സ്വീകരിക്കാമെന്ന് ദക്ഷിണാഫ്രിക്ക സമ്മതിച്ചിരുന്നുവെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്.
ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്‌റോബി വഴി പലസ്തീമിൽ നിന്നുള്ള സംഘം ദക്ഷിണാഫ്രിക്കയിലേക്ക് എത്തിയെന്ന് പലസ്തീൻ എംബസി പറയുന്നു. വ്യാഴാഴ്ചയാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള പലസ്തീൻകാരുമായി ചാർട്ടേഡ് വിമാനം ദക്ഷിണാഫ്രിക്കയിലെത്തിയത്. രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയാണ് ഇതിന് പിന്നിലെന്നും പലസ്തീൻ കുടുംബങ്ങളിൽ നിന്ന് പണം പിരിച്ച ശേഷം നിരുത്തരവാദപരമായി 153 പേരെ അയച്ചുവെന്നാണ് ദക്ഷിണാഫ്രിക്കയിലെ പലസ്തീൻ എംബസി വിശദീകരിക്കുന്നത്. രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ ഇവർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു.
വിസയില്ലാതെ 90 ദിവസത്തേക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാൻ പലസ്തീൻ പൗരന്മാർക്ക് അനുമതിയുണ്ട്. എന്നാൽ വ്യാഴാഴ്ച ചാർട്ടേഡ് ഫ്ലൈറ്റിൽ എത്തിയ ആർക്കും തന്നെ രേഖകളില്ലാത്തതാണ് വിവാദത്തിന് വഴി തെളിച്ചത്. പിന്നീട് ഒരു പ്രാദേശിക ചാരിറ്റിയുടെ ഇടപെടലിനെത്തുടർന്ന് സംഘത്തിന് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങാൻ അനുമതി നൽകുകയായിരുന്നു. ഈ നടപടി സഹാനുഭൂതിയും,അനുകമ്പയും കൊണ്ടാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ അറിയിച്ചു.
ഗാസ വിടാൻ പലസ്തീൻ സ്വദേശികളിൽ സമ്മർദ്ദം ശക്തമാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രയേൽ അധിനിവേശത്തിന് പിന്നാലെ 40000ലേറെ പലസ്തീനികൾ ഗാസ വിട്ട് പോയിരുന്നു. ശേഷിക്കുന്നവരെ ചൂഷണം ചെയ്ത് പണം വാങ്ങി ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് അനധികൃതമായി കയറ്റിവിടുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ജറുസലേമിൽ വേരുകളുള്ള അൽ മജ്ദ് ഇത്തരത്തിൽ ഗാസയിൽ നിന്ന് പലസ്തീനികളെ പലസ്തീനികളെ കയറ്റിവിടുന്നതായി ആരോപണമുണ്ട്.
















