ബസ്തർ: ഭേജ്ജിയും ചിന്താഗുഫയും ഉൾപ്പെടുന്ന വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് സംഘം നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് സൂപ്രണ്ട് കീരൺ ചവാൻ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലുകളിൽ 262 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി സുരക്ഷാ സേന വ്യക്തമാക്കുന്നത്.
മണിക്കൂറുകളോളം നീണ്ട വെടിവയ്പ്പിന് ശേഷമാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. സ്ഥലത്ത് നിന്ന് 303 തോക്കുകൾ, ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ (BGL), മറ്റ് ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.
കൊല്ലപ്പെട്ടവർ മാവോയിസ്റ്റ് ബസ്തറിലെ ഏരിയ കമ്മിറ്റി അംഗം മദ്വി ദേവ, ചേതന നാട്യ മണ്ടലി കമാൻഡർ പൊഡിയം ഗംഗി, കിസ്റ്റാറം ഏരിയ കമ്മിറ്റി അംഗം സോഡി ഗംഗി എന്നിവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ വിലയിട്ടതാണ്.
കോണ്റ്റ പ്രദേശത്തെ ഏരിയ കമ്മിറ്റി അംഗമായ മദ്വി ദേവ സ്നൈപ്പർ വിദഗ്ധനും നിരവധി കൊലപാതകങ്ങളിൽ പ്രതിയായുമാണ്.
സംഭവസ്ഥലത്തും സമീപ മേഖലകളിലും തിരച്ചിൽ തുടരുകയാണെന്ന് ബസ്തർ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ സുന്ദറരാജ് പട്ടിലിംഗം പ്രതികരിച്ചു. “ബസ്തർ മേഖലയിലെ മാവോയിസ്റ്റ് പ്രസ്ഥാനം ഇപ്പോൾ അവസാനങ്ങളിലേക്ക് കടക്കുകയാണെന്നും മാവോയിസ്റ്റുകൾക്ക് ഇപ്പോൾ ഹിംസ വിട്ട് സർക്കാർ പുനരധിവാസ നയത്തെ സ്വീകരിക്കുന്നതിനല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
















