തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ വാർഡിൽ വിമതഭീഷണി. സിപിഐഎംിന്റെ തന്നെ ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ കെ ശ്രീകണ്ഠനാണ് പാർട്ടിക്ക് ഭീഷണിയാകുന്നത്. കെ ശ്രീകണ്ഠൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കൂടിയാണ് ശ്രീകണ്ഠൻ. കടകംപള്ളി സുരേന്ദ്രൻ തന്നെ പറഞ്ഞു പറ്റിച്ചു എന്നാണ് ശ്രീകണ്ഠൻറെ ആരോപണം. താൻ പാർട്ടിക്ക് എതിരല്ല, പാർട്ടിയുമായി പ്രശ്നങ്ങളില്ല എന്നും എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഷയത്തിൽ പ്രതികരണവുമായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപശബ്ദങ്ങൾ ഉണ്ടാകും എന്നാണ് മന്ത്രി പറഞ്ഞത്. ”അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും. പക്ഷെ ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതിയില്ല” എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
















