കൊച്ചി: നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ, അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാത അതോറിറ്റി നിർദേശം നൽകി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി.
അപകടത്തിൽ സ്വതന്ത്രമായി സുതാര്യമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയോട് ശശി തരൂർ എംപി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയ്ക്കും കരാറുകാരനുമുള്ള ഉത്തരവാദിത്തം വ്യക്തമാക്കണം. മരണപ്പെട്ട 48കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം അപകടം നിറഞ്ഞ ജോലികൾ ചെയ്യേണ്ടുന്ന സമയത്തിനും ക്രമം വരുത്തണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.
അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരില്‍ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് പിക്കപ് വാനിന്റെ ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചിരുന്നു. വാഹനത്തിന് മുകളിലേക്ക് രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
















