കോഴിക്കോട്: ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവ് ഉണ്ടെന്നു വിവരാവകാശ പ്രവർത്തകൻ. തിരുവമ്പാടി സ്വദേശിയും നാട്ടൊരുമ പൗരാവകാശ സമിതി എക്സിക്യൂട്ടീവ് മെമ്പറുമായ സെയ്തലവി തിരുവമ്പാടിയാണ് വിവിധ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കമ്പനിക്ക് മലിനീകരണ ബോർഡ് 21/05/2024 തീയതിയിൽ ചുമത്തിയ 37,10000 രൂപ നാളിതുവരെ കമ്പനി പൂർണ്ണമായും അടച്ചിട്ടില്ല. 2024 ൽ വീണ്ടും കമ്പനിയിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി 35 ലക്ഷം രൂപയുടെ മാലിന്യം ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ വെള്ളത്തിൽ കലർന്നതിന് പൊലൂഷൻ കൺട്രോൾ ബോർഡിന് രേഖാമൂലം ലഭിച്ചിട്ടും ദുരന്തനിവാരണ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. റിപ്പോർട്ട് പോലും തയ്യാറാക്കിയിട്ടില്ല എന്നാണ് ആരോപണം.
അതേ കമ്പനിക്ക് വീണ്ടും പ്രവർത്തന അനുമതി നീട്ടി നൽകിയത് പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരെ ഫ്രഷ് കട്ട് കമ്പനി സ്വാധീനിച്ചതിന്റെ പേരിൽ ആണോ എന്ന് പരിശോധിക്കണം എന്നാണ് സെയ്തലവി പറയുന്നത്.
കമ്പനിയിൽ വെള്ളം കയറി കോഴി മാലിന്യ അസംസ്കൃത വസ്തു ഉൾപ്പെടെ മാലിന്യം വെള്ളത്തിൽ കലർന്നതിന് നടപടി സ്വീകരിക്കാതിരുന്നത് വെള്ളം കയറുന്ന സ്ഥലത്ത് കമ്പനി തുടർന്ന് പ്രവർത്തിക്കാൻ പറ്റില്ല എന്ന സാഹചര്യം ഉണ്ടാകും എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ആണെന്നും ആയതിനാൽ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നാട്ടെരുമ പൗരാവകാശ സമിതി കേരള എന്ന സംഘടന ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്നും സെയ്തലവി പറഞ്ഞു.
















