ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും റോഡിൽ പകപോക്കൽ. റോഡിൽ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ കൊലപാതകശ്രമം. ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ സുകൃത് കേശവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26-ന് സദാശിവനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദ്യം അപകടമായി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക ശ്രമമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ മറ്റൊരു വാഹനം നിർത്തിയതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണം എന്നാണ് അന്വേഷണത്തിൽ കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളിൽ സുകൃത് കേശവ് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതിമാരെ ഇടിച്ചുവീഴ്ത്തുന്നത് വ്യക്തമായി കാണാം. അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോയതും സമീപത്തുണ്ടായവർ ഓടിയെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം ട്രാഫിക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്ന കേസിന്റെ അന്വേഷണം ഇപ്പോൾ സദാശിവനഗർ പൊലീസിന് കൈമാറി. പ്രതിക്കെതിരെ കൊലപാതക ശ്രമക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. സുഹൃത്തിനൊപ്പം ഇന്ദിരാനഗറിലേക്കായിരുന്നു സുകൃത് യാത്ര ചെയ്യുകയായിരുന്നു. ഡെലിവറി ഏജന്റിനെ കാറിടിച്ച് കൊന്ന സംഭവത്തിനുശേഷം ദിവസങ്ങൾക്കുള്ളിലാണ് ബെംഗളൂരുവിൽ വീണ്ടും പകപോക്കലിന്റെ മറ്റൊരു ഭീകര സംഭവവും അരങ്ങേറിയത്.
















