തിരുവനന്തപുരം: മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുടേയും വിവിധയിടങ്ങളിലുള്ള സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ നടപടിയുണ്ടായിരിക്കുന്നത്.
ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ഇസ്ലാമിക് സെന്റര്‍ വയനാട്, ഹരിതം ഫൗണ്ടേഷന്‍ മലപ്പുറം, പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ് ആലുവ, വള്ളുവനാടന്‍ ട്രസ്റ്റ് പാലക്കാട്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തുള്ള ഭൂമി എന്നിവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടി. നടപടി തുടരുമെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നത്.
രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചു, രാജ്യത്ത് ഹവാല ഇടപാടുകള്‍ നടത്തി, വിദേശഫണ്ടുകള്‍ അനധികൃതമായി രാജ്യത്ത് എത്തിച്ചു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരായി കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കുമെതിരെ അന്വേഷണം ആരംഭിക്കുകയും പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് നീങ്ങുകയും ചെയ്തത്.
















