ഡൽഹി: ഹിന്ദുക്കളായതിന്റെ പേരിൽ വിലക്കുമായി പാകിസ്ഥാൻ. ഗുരു നാനാകിന്റെ 556ാം ജയന്തിയുടെ ഭാഗമായി ജന്മസ്ഥലം സന്ദർശിക്കാനായി പുറപ്പെട്ട ഇന്ത്യൻ സംഘത്തിലെ ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് വിലക്ക്. 14 ഇന്ത്യൻ പൗരന്മാരെയാണ് സിഖുകാരല്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞു വെച്ചത്. പിന്നീട് ഇവരെ വാഗാ അതിർത്തിയിലൂടെ മടക്കിയയച്ചു.
ഇന്ത്യയിൽ നിന്ന് 2,100 തീർത്ഥാടകർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാത്രയ്ക്കായി അനുമതി നൽകിയത്. ഇവരുടെ രേഖകൾ പാകിസ്ഥാനും പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. 1,900 പേർ വാഗാ അതിർത്തി വഴി പാകിസ്ഥാനിൽ എത്തുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെ തീർത്ഥാടക സംഘത്തിലെ ഹിന്ദുക്കളെ മാത്രം പാക് പട്ടാളം തടഞ്ഞിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇരുരാജ്യങ്ങളും തീർത്ഥാടനത്തിനായി നേരത്തേ അതിർത്തി തുറന്നുനൽകിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് പാക്കിസ്ഥാന്റെ നടപടി.
സംഘത്തിൽ ഉണ്ടായിരുന്ന 14 പേരും പാകിസ്ഥാനിൽ ജനിച്ച സിന്ധികളാണ്. പിന്നീട് ഇവർ ഇന്ത്യൻ പൗരത്വം നേടി. ഇവരുടെ കുടുംബാംഗങ്ങളെ കാണാനുള്ള യാത്ര കൂടിയായിരുന്നു ഇത്. ഇവർ ഹിന്ദുക്കളാണെന്നും സിഖ് ഭക്തരോടൊപ്പം പോകാനാവില്ലെന്നും പാക് റേഞ്ചേഴ്സ് അറിയിച്ചതായാണ് വിവരം. ഇവർ പിന്നീട് കാൽ നടയായാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നും എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് ഇവരെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ അകാൽ തഖ്ത് നേതാവ് ഗിയാനി കുൽദീപ് സിംഗ് ഗർഗാജ്, ശ്രോമണി ഗുരുദ്വാര പരബന്ദക് കമ്മിറ്റിയുടെ ബിബി ഗുരിന്ദർ കൌർ നയിക്കുന്ന സംഘവും ഡൽഹി ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലെ രവീന്ദർ സിംഗ് സ്വീറ്റാ എന്നിവർ ഉൾപ്പെടുന്ന പ്രധാന സിഖ് പ്രതിനിധി സംഘവും വാഗാ അതിർത്തി വഴി പാകിസ്ഥാനിൽ പ്രവേശിച്ചിട്ടുണ്ട്. അതേസമയം ഗുരു നാനാകിന്റെ 556ാം ജയന്തിയുടെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ ഇന്ന് ലാഹോറിലെ ഗുരുദ്വാര ജന്മസ്ഥാൻ മണ്ഡപത്തിൽ നടക്കും.
















