ലണ്ടൻ: സുഡാനിലെ ആഭ്യന്തര കലാപം കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നടത്തിയ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് മനുഷ്യർ പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്ന് അഭയം തേടി പലായനം ചെയ്യുകയാണ്.ഡാർഫറിന് പിന്നാലെ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്സസിൽ നിന്ന് എൽ ഒബൈദ് നഗരവും പിടിച്ചെടുക്കാൻ ആർ.എസ്.എഫ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡാർഫറിന്റെ നിയന്ത്രണം നേടിയ ശേഷമുള്ള ആർ.എസ്.എഫിന്റെ ആക്രമണങ്ങളിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആർ.എസ്.എഫും സുഡാൻ സൈന്യവും തമ്മിൽ അധികാരത്തിനായി നടത്തുന്ന കടുത്ത പോരാട്ടം രാജ്യത്തെ പല പ്രദേശങ്ങളിലും തുടരുകയാണ്. ഒക്ടോബർ 28ന് എൽ ഫാഷർ നഗരം ആർ.എസ്.എഫ് പിടിച്ചെടുത്തതോടെ അക്രമവും അതിക്രൂരതയും രൂക്ഷമായി. കൊല്ലപ്പെട്ടവരുടെ വിഡിയോകളും കൂട്ടബലാത്സംഗ സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതോടെ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
സ്ഥിതിഗതികൾ തുടർന്നാൽ സുഡാൻ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലേക്കും വൻതോതിൽ അഭയാർത്ഥി ഒഴുക്കിലേക്കും നീങ്ങാൻ സാധ്യതയുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തലിൽ.
















