തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് വീണ്ടും രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിന് സമീപത്താണ് ഇയാൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.
ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ വിരുദുനഗർ കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന് മുമ്പിൽ വെള്ളം വാങ്ങാനായി വാഹനം നിർത്തിയ അവസരം മുതലെടുത്ത് ബാലമുരുകൻ കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ബാലമുരുകനെ കണ്ടെത്താനുള്ള തിരച്ചിൽ തൃശൂരിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി തുടരുകയാണ്. പ്രതി ബൈക്ക് മോഷ്ടിച്ച് കടന്നുകളയാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതിനാൽ ബൈക്ക് മോഷണം സംബന്ധിച്ച ഏതെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ബൈക്കിൽ താക്കോൽ വെച്ചു പോകരുത് എന്ന് ജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞ മേയിലും തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. രക്ഷപെട്ട ശേഷം വീണ്ടും നോഷണം നടത്തി കൈക്കലാക്കിയ ബൈക്കിലാണ് അന്ന് ഇയാൾ രക്ഷപ്പെട്ടത്.
















