കോഴിക്കോട്: കർണാടകയിൽ നടന്ന കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. യുപി മോഡലല്ല കർണാടകയിൽ നടക്കുന്നതെന്നും വീട് നഷ്ടമായവരിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും അവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആളുകൾക്ക് വേണ്ട പുനരധിവാസം ഉറപ്പാക്കും. അതിന് എന്തെങ്കിലും ന്യൂനത വന്നിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനരധിവാസം ഉറപ്പാക്കിയ ശേഷമാണ് വീടുകൾ പൊളിച്ചതെന്നും കേരളത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എകെഎം അഷറഫും പ്രതികരിച്ചു.
അതേസമയം കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പാവങ്ങൾക്ക് നേരെ നടത്തിയത് സമാനതകളില്ലാത്ത ബുൾഡോസർ രാജാണെന്ന് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം പ്രതികരിച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് പാവങ്ങൾക്ക് നേരെ സ്വീകരിച്ചത്. ദളിതരോടും മതന്യൂനപക്ഷങ്ങളോടും എന്താണ് കോൺഗ്രസിന്റെ നിലപാടെന്ന് ഇതോടെ വ്യക്തമായെന്നും എഎ റഹീം പ്രതികരിച്ചു. ഈ വിഷയത്തിൽ യുപിയിലെ ബിജെപി സർക്കാരും കോൺഗ്രസും തമ്മിലുള്ള വ്യത്യാസമെന്താണെന്നും എഎ റഹീം ചോദിച്ചു.
















