ഭുവനേശ്വർ: ബിഎസ്എഫും സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിനിടെ മാവോവാദികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്‌ക്കേയ് അടക്കം 4 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണെന്നും റിപ്പോർട്ടുകളുണ്ട്. ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
വനമേഖലയിലേക്ക് എത്തിയ സുരക്ഷാസേനയ്ക്കുനേരെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പരസ്പരം രൂക്ഷമായ വെടിവെപ്പുണ്ടായി. പിന്നീട് വെടിവെപ്പുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സിപിഐ(മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗമായ മാവോയിസ്റ്റ് നേതാവ് ഗണേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെലങ്കാനയിലെ നൽഗോണ്ട സ്വദേശിയാണ് ഇയാൾ. മാവോവാദി ആക്രമണങ്ങളിലെ മുഖ്യസൂത്രധാരനായ ഇയാളുടെ തലയ്ക്ക് 1.1 കോടി ഇനാം പ്രഖ്യാപിച്ചിരുന്നു.
















