വത്തിക്കാൻ: ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ക്രിസ്മസ് ആഘോഷം നടന്നു. മാർപ്പാപ്പയായ ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ഗാസയിലെ യുദ്ധം കാരണം കഴിഞ്ഞ രണ്ടുവർഷം പലസ്തീനിലെ ക്രൈസ്തവർ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല.
ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. ചടങ്ങുകളുടെ ഭാഗമായി ഇരുനൂറിലേറെ അംഗങ്ങൾ അണിനിരന്ന ഗായകസംഘത്തിന്റെ കരോൾ ഗാനവും ഉണ്ടായിരുന്നു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകിൽ പങ്കെടുത്തു.
അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു.
















