തിരുവനന്തപുരം: തൃശ്ശൂരിൽ വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ നിർണായക നീക്കം. സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് 22 സ്ഥലങ്ങളിൽ സി ബി ഐ റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട, ഒഡീഷ, മധ്യപ്രദേശ് എന്നിവങ്ങളിലായിരുന്നു പരിശോധന. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്. തിരുവനന്തപുരം സി ബി ഐ യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. തൃശൂർ സ്വദേശിയിൽ നിന്നാണ് ഒന്നര കോടി തട്ടിയത്.
ഇന്നലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 22 സ്ഥലത്ത് സിബിഐ സംഘം റെയ്ഡ് നടത്തി. പണം പല അക്കൗണ്ടുകൾ വഴിയാണ് പല സ്ഥലത്തേക്കും പോയിട്ടുള്ളത്. ഈ അക്കൗണ്ട് ഉടമകളുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. യഥാർത്ഥ പ്രതികളിലേക്ക് എത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്. ആദ്യം തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
















