പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു മണിക്കൂറോളം അതിഥി തൊഴിലാളി രാംനാരായണനെ സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേർ ആക്രമിച്ചെന്നാണ് പൊലീസ് നിഗമനം. ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും.
ബുധനാഴ്ച 3 മണിയ്ക്കാണ് ആൾക്കൂട്ടം ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ മർദിച്ചത്. പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പള്ളത്തായിരുന്നു സംഭവം. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി എത്തിയതായിരുന്നു ഇയാൾ. പ്രദേശത്ത് എത്തിയ ഇയാളെ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതിനുശേഷം ചില മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് രാംനാരായണൻ.
പതിനഞ്ചോളം പേർ പങ്കാളികളായെന്ന് കരുതുന്ന ആക്രമണത്തിൽ അഞ്ചു പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരെ ചോദ്യം ചെയ്യുമെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണസംഘം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണന് ഭയ്യയുടെ ബന്ധുക്കള്‍ ഇന്ന് ഉച്ചയോടെ തൃശൂരില്‍ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് തൃശൂരില്‍ എത്തുക. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
















