Homepage Featured Kerala News

‘ശ്രീനിവാസന്റെ വേർപാട് വീണ്ടെടുക്കാനാവാത്ത നഷ്ടം’: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോ​ഗത്തിലൂടെ വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഥകാരൻ, തിരക്കഥാക‍ത്ത്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം അതുല്യ പ്രതിഭയെന്ന് പിണറായി വിജയൻ ശ്രീനിവാനെ അനുസ്മരിച്ചു. തന്റെ ശൈലിയിലൂടെയും മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും സിനിമ കാണുന്നവരെ മറ്റൊരു തലത്തിലേക്ക് അദ്ദേഹം ഉയർത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിന്റേതായ രീതിയിൽ സിനിമയിലൂടെ അവതരിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിശിതമായ വിമർശനം സിനിമയിലൂടെ ഉയർത്തിക്കൊണ്ടുവരാൻ ശ്രീനിവാസന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ്
മറയുന്നത്. പച്ച മനുഷ്യൻ്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നു പോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്.’-പിണറായി വിജയൻ പറഞ്ഞു.

താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാം വിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്നിച്ചു. തൻ്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസൻ. കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസൻ. അദ്ദേഹത്തിൻ്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നതെന്ന് പിണറായി വിജയൻ പറയുന്നു. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും മുഖ്യമന്ത്രി ഓർമിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണ് എന്നും ശ്രീനിവാസൻ പറഞ്ഞു.

Related Posts