തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകളിൽ തനിക്ക് പങ്കില്ലെന്ന് കെ.എസ്.ആർ.ടി.സി മുൻ കരാർ ഡ്രൈവർ യദു. തിരഞ്ഞെടുപ്പിൽ ആര്യാ രാജേന്ദ്രൻ പരാജയപ്പെട്ടത് അറിഞ്ഞിരുന്നു. തോൽവിയിൽ തനിക്കോ തന്റെ കേസിനോ പങ്കില്ലെന്നും യദു പ്രതികരിച്ചു. ഒരു വർഷതഡ്തിന് മുകളിലായി തുടരുന്ന കേസിൽ ഇപ്പോഴും എനിക്ക് നീതി ലഭിച്ചിട്ടില്ല. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ട് പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതി വിധിയാണ് വന്നത്. പോലീസ് നൽകിയ റിപ്പോർട്ടുകളെല്ലാം പ്രതികൾക്ക് അനുകൂലമായിട്ടാണെന്നും യദു പറയുന്നു. കെ.എസ്.ആർ.ടി.സിയിലെ തന്റെ ജോലി തിരിച്ചു ലഭിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
50 സീറ്റുകൾ ബി.ജെ.പി പിടിച്ചതോടെയാണ് എന്റെ കേസും ശ്രദ്ധയിലേക്ക് വന്നത്. ഒരിടത്തും സ്ഥിരമായ ജോലി ലഭിക്കുന്നില്ല. സ്ഥിരമായ എന്റെ വരുമാനമാണ് അവർ ഇല്ലാതാക്കിയത്. യദുവിനെ ദ്രോഹിച്ചത് കൊണ്ടല്ല അവർ തോറ്റത്. എന്റെ പ്രാക്കാണെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. വിവേകമുള്ള ജനങ്ങളാണ് അവർക്ക് തക്കതായ മറുപടി നൽകിയതെന്നും യദു പ്രതികരിക്കുന്നു. തെറ്റ് ചെയ്താൽ തിരുത്താൻ തയ്യാറാകാത്ത പാർട്ടിയാണ് അവർ. തൊഴിലാളി ദിനത്തിൽ തന്നെ എന്റെ ജോലി നഷ്ടപ്പെടുത്തിയെന്നും യദു പരിഭവം പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിയുണ്ട്. അവർ പൊറുതി മുട്ടിയിട്ടാണ് തിരഞ്ഞെടുപ്പിൽ ഇടതിനെതിരായി വിധിയെഴുതിയെന്നും യദു പ്രതികരിച്ചു.
















