തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയാണ് കോടതി പരിഗണിക്കുക. ബംഗളൂരുവിൽ ഉള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ തിരുവനന്തപുരം സെഷൻസ് കോടതി വിധിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ചെങ്കിലും ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ഈ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
ബംഗളൂരുവിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഈ കേസും പരിഗണിക്കുന്നുണ്ട്.
അതേസമയം രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അപ്പീലിലെ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
















