കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് വിധിപ്പകർപ്പിൽ കോടതി. പ്രോസിക്യൂഷൻ ആരോപിക്കുന്ന തരത്തിൽ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരീക്ഷിച്ചു.
അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. അതിൽ തെറ്റില്ലെന്നും എന്നാൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. വിധി പകര്‍പ്പിൽ 300 പേജുകളിലായാണ് ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്നതിൽ കോടതി വ്യക്തത വരുത്തുന്നത്.
ദിലീപിന്‍റെ വീട്ടിൽ വച്ച് പൾസര്‍ സുനിയുമായുള്ള ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ‘മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍’ ആണ് ദിലീപെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ദിലീപിന്‍റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുമുണ്ട്. എന്നാൽ ഇത് ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവല്ലെന്ന് കോടതി നിരീക്ഷിച്ചു.
സിനിമാ മേഖലയിൽ ഉള്ളയാളാണ് പൾസർ സുനി. അതിനാൽ ദിലീപിന്റെ സിനിമാ സെറ്റിൽ ഇയാളെത്തിയെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി പറയുന്നു. തെളിവുകൾ ശേഖരിച്ചതിൽ അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്ന അന്വേഷണ സംഘത്തിന്റെ ആരോപണത്തിനും ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
















