കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിശദമായ വാദത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ വിധി പറയും. അതിജീവിതയ്ക്ക് എതിരെ താൻ നല്കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി. ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ കേസ് ജി പൂങ്കുഴലി ഐപിഎസ് അന്വേഷിക്കും. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്.
അതേസമയം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ട. അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിർദേശം. സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്നും കെപിസിസി നിർദ്ദേശം നൽകി.
ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ കേരളത്തിലേക്ക് മടങ്ങി എത്തില്ല. എത്തിയാൽ രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യത എന്നും വിലയിരുത്തൽ.
















