Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് പുറത്താക്കി; തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ബലാത്സംഗ കേസിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോണ്‍ഗ്രസ് പുറത്താക്കി. കേസിൽ രാഹുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കെപിസിസി ശുപാര്‍ശയോടെ എഐസിസിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നൽകിയിരുന്നു. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയിൽ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.

എം എൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ദീപ ദാസ് മുൻഷി നേതൃത്വത്തിന് നൽകിയിരുന്നു.

തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ലെന്നും ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ വ്യകതമാക്കിയിരുന്നു.

അതേസമയം രാഹുലിനെ പുറത്താക്കാൻ ഇന്നലെ തീരുമാനമെടുത്തു എന്ന് വി ഡി സതീശൻ പറഞ്ഞു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമായി ഇന്ന് പ്രഖ്യാപിച്ചു എന്നേയുള്ളൂ. തന്റെ പാർട്ടിയെക്കുറിച്ച് അഭിമാനം. ഗൗരവതരമായ പരാതി വന്നപ്പോൾ കുടപിടിച്ചു കൊടുക്കാൻ ശ്രമിക്കാതെ നടപടിയെടുത്തു. എ കെ ജി സെന്ററിൽ പൊടിപിടിച്ചും മാറാല പിടിച്ചും ഒരുപാട് പരാതികൾ കിടക്കുന്നുണ്ട്. ഇത് ഒരു മാതൃകയാക്കി പോലീസിന് ഫോർവേഡ് ചെയ്യണം എന്നും സതീശൻ പറഞ്ഞു.

Related Posts