തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പുളള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ നിരീശ്വരവാദിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയും, ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അവിടെ പോകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അയ്യപ്പ സംഗമത്തെ രാഷ്ട്രീയ നാടകമായി കാണേണ്ടതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്? ദേവസ്വം ബേർഡാണ് പരിപാടി നടത്തുന്നതെങ്കിൽ ദേവസ്വം പ്രസിഡന്റ് അല്ലേ ചെന്നൈയിൽ പോയി സ്റ്റാലിനെ വിളിക്കേണ്ടത്. മുഖ്യമന്ത്രി എന്തിനാണ് സ്റ്റാലിനെ ക്ഷണിച്ചത്? പത്ത് വർഷമായി ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്ത ദേവസ്വം ബോർഡാണ് തെരഞ്ഞെടുപ്പിന് മുൻപ് അയ്യപ്പസംഗമം നടത്തുന്നത്.” രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
അയ്യപ്പഭക്തരെ ഉപദ്രവിച്ച മുഖ്യമന്ത്രിയും, ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അവിടെ പോകാൻ പാടില്ലെന്നും അത് അപമാനമാണെന്നും രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി ദൈവവിശ്വസിയല്ലായെന്നും അതേസമയം ബിജെപിയിൽ 99 ശതമാനം ആളുകളും വിശ്വസികളാണെന്നും വാദിച്ച രാജീവ് ചന്ദ്രശേഖർ 18 തവണ ശബരിമലയിൽ പോയ താൻ അഭിപ്രായം പറയുമ്പോൾ, തനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നതെന്നും ആരോപിച്ചു. തന്നെയാണോ മുഖ്യമന്ത്രിയെയാണോ ജനങ്ങൾ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പറഞ്ഞതുപോലെ ആരാധനയുടെ ഭാഗമാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കാൻ പാടില്ല. ഭക്തരുടെ വികാരമാണ് പരിഗണിക്കേണ്ടത്. വിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഞാനൊരു രാഷ്ട്രീയ വിദ്വാനല്ല, സാമാന്യ ബുദ്ധിയുള്ള അധ്വാനിക്കുന്ന ഒരാളാണ്.കേരളത്തിലെ ജനങ്ങലുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഒരാളാണ്.വികസിത കേരളമെന്ന കാഴ്ച്ചപ്പാടാണ് തനിക്കുളളതെന്നും, മുഖ്യമന്ത്രിയെപ്പോലെ വിദ്വാനാവാൻ താൽപ്പര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.