തിരുവനന്തപുരം: വിവാദങ്ങൾക്കിടെ, ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്നത് ഓഡിയോയിൽ വ്യക്തമാണ്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്.
എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്?’ എന്ന് രാഹുൽ ചോദിക്കുന്നത് വ്യക്തമാണ്. എന്നാല്‍ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യമെന്നും കൊന്നിട്ട് തനിക്ക് മിടുക്കനായി പോകാന്‍ സാധിക്കുമോയെന്ന് യുവതി ചോദിക്കുമ്പോള്‍ രാഹുല്‍ ചിരിക്കുന്നതും ഫോണ്‍ സന്ദേശത്തില്‍ കേള്‍ക്കാം.
യുവതി, എന്റെ അനുവാദം ഇല്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്? എന്ന് ചോദിക്കുമ്പോൾ, ഞാന്‍ ചാടി ചവിട്ട് തരും, കേട്ടോ…, എടോ അത് ഉണ്ടായതിന് ശേഷം താന്‍ എന്ത് ചെയ്യും? എന്ന് ചോദിക്കുന്നതും കേൾക്കാം.
തുടർന്ന് യുവതി, തന്നോട് എന്താടോ ചെയ്തത്?. താനല്ലേ എന്നോട് ചെയ്യുന്നത്, ഇങ്ങനെയൊന്നും ഒരാളോടും ചെയ്യരുത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മനുഷ്യരാണെന്ന് ചിന്ത വേണം. ഞാന്‍ എന്ത് ചെയ്തെന്നാണ് താന്‍ പറയുന്നത്. ഞാന്‍ ചെയ്തത് എന്റെ മനുഷ്യത്വത്തില്‍ എന്റെ ശരിയാണ്. തന്നെ ബാധിക്കാന്‍ വേണ്ടി ഞാന്‍ എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടോ? എന്ന് ചോദിക്കുമ്പോൾ എന്റെ ലൈഫില്‍ ഇത് ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരുമെന്ന് തനിക്ക് അറിയില്ലേ..എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല’ എന്ന് രാഹുല്‍ പറയുന്നുണ്ട്.
തന്നോടുള്ള സ്‌നേഹം കൊണ്ടല്ല കാണാന്‍ വരുന്നതെന്ന് അറിയാമെന്ന് യുവതി തിരിച്ചുപറയുന്നു. ‘എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറി കിട്ടണം. അതിന് ഞാന്‍ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ’ എന്ന് യുവതി ചോദിക്കുന്നതും കേൾക്കാം. യുവതി, എന്താണെന്ന് വെച്ചാല്‍ ചെയ്യൂ, തനിക്ക് കൊല്ലാന്‍ ആണ് തോന്നുന്നതെങ്കില്‍ കൊല്ല് എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
അതേസമയം രാഹുലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചുവെന്നും അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാൻ നമുക്ക് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിൽ വിമർശിച്ചു.
ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ല വൈസ് പ്രസിഡൻറ് ചെറിയാൻ ജോർജും വിമർശിച്ചു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത് എന്നുമാണ് ഗ്രൂപ്പിൽ ഉയരുന്ന വിമർശനം.
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് അയച്ച വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്. ഈ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാഹുൽ രാജി വെച്ചിരുന്നു.
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു.