Homepage Featured India News

ധ‌ർമ്മസ്ഥല തിരോധാന കേസ്: മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ; മകളെ കാണാനില്ലെന്നത് കള്ളമെന്ന് സുജാത ഭട്ട്

ബെംഗളൂരു: തുടക്കം മുതൽ നാടകീയത നിറഞ്ഞ ധ‌ർമ്മസ്ഥല തിരോധാന കേസിൽ കേസിൽ വമ്പൻ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യ അറസ്റ്റിൽ. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു.

അതേസമയം 2003ല്‍ മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ട് മൊഴി മാറ്റി രംഗത്തെത്തി. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു. യൂട്യൂബ് ചാനലിനോടാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

2003-ൽ തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15-നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ, പരാതി എസ്ഐടിക്ക് കൈമാറിയിരുന്നു. എസ്ഐടി അന്വേഷണം ആരംഭിച്ചപ്പോഴാണ് താൻ പറഞ്ഞ കഥ വ്യാജമാണെന്നും സ്വത്ത് പ്രശ്‌നം കാരണം ആക്ടിവിസ്റ്റുകൾ മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നും ഇവർ ആരോപിച്ചു. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്നിവർ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി ജയന്തി എന്നിവരാണ് വ്യാജ കഥ കെട്ടിച്ചമയ്ക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നും ഇവർ വെളിപ്പെടുത്തി. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി, ധർമ്മസ്ഥലയിലെ ഭക്തർക്ക് വേണ്ടി, ഈ സംസ്ഥാനത്തെ ജനങ്ങളോടും മുഴുവൻ രാജ്യത്തോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.

സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പ്രതികരണം തേടി എത്തിയ മാധ്യമപ്രവർത്തകരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ധർമസ്ഥലയോട് ചേർന്ന വനമേഖലയിൽ നിരവധിപേരെ സംസ്കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം വിവാദമായത്.

Related Posts